എസ്.ബി.ഐ നിരക്ക് 0.10% കുറച്ചു; വായ്പ പലിശ കുറയും

പുതിയ നിരക്ക് നാളെ (ഡിസംബര്‍ 10) മുതല്‍ നിലവില്‍ വരും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356951/sbi_logo.jpg

ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ലന്റിംഗിന്റെ അടിസ്ഥാനത്തിലുള്ള നിരക്ക് 10 പോയിന്റ് ബേസിസ് (0.10%) ആണ് കുറച്ചത്. ഇതോടെ എസ്.ബി.ഐയുടെ ഒരു വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ലന്റിംഗ് നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.90% ആയി കുറഞ്ഞു. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ നിരക്കില്‍ കുറവുണ്ടാകും.

പുതിയ നിരക്ക് നാളെ (ഡിസംബര്‍ 10) മുതല്‍ നിലവില്‍ വരും. ഈ സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി എട്ടാം തവണയാണ് എസ്.ബി.ഐ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. എല്ലാ കാലാവധിയിലുമുള്ള പലിശ നിരക്കിലും കുറവുണ്ടാകും. എസ്.ബി.ഐയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നതെന്നും പലിശ നിരക്കിലെ പുതിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.

നിലവില്‍ ഭവന വായ്പയുടെയും വാഹന വായ്പയുടെയും 25% വിപണി വിഹിതം എസ്.ബി.ഐയുടെതാണ്. എം.സി.എല്‍.ആര്‍ നിരക്ക് വഴിയല്ലാതെയും എസ്.ബി.ഐയില്‍ നിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റം വരും.