http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/1554379372.jpg

കർണാടക ഉപതെരഞ്ഞെടുപ്പ്; കേവലഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സർക്കാർ

by

ബെംഗളൂരു: കർണാടകത്തിൽ കേവലഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സർക്കാർ. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ചിൽ 12 സീറ്റും ബിജെപി നേടി. മറുകണ്ടം ചാടി ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 വിമതരിൽ 11 പേരും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു. ഭരണം പിടിക്കാനുള്ള ഓപ്പറേഷൻ താമര ഫലം കണ്ടു, കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ അതേ പടി ശരിവെച്ചു കർണാടകത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിൽ എത്തി. 

 ഭരണം തുടരാൻ കോൺഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളിൽ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോൺഗ്രസിന് നഷ്ടം 12 സീറ്റ്. ജെഡിഎസിന് മത്സരിച്ച മൂന്ന് സീറ്റുകളിൽ മൂന്നും പോയി. ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 വിമതരിൽ 11 പേരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 

 മുതിർന്ന നേതാക്കളായ എ എച് വിശ്വനാഥ്, എം ടി ബി നാഗരാജ് എന്നിവർക്ക് കാലിടറി. ബിജെപി വിമതനായ ശരത് ബചഗൗഡയാണ് നാഗരാജിനെ വീഴ്ത്തിയത്. സഭയിൽ ശരത് ബിജെപിയെ പിന്തുണച്ചേക്കും. മിക്ക വിമത എം എൽ എമാരുടെയും ഭൂരിപക്ഷം ഇരട്ടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത് പോയ മണ്ഡലങ്ങളിൽ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും  കോൺഗ്രസ്‌ താരതമ്യേന ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതും ബിജെപിക്ക് അനുഗ്രഹമായി. യെദ്യൂരപ്പയ്ക്ക് അനുകൂലമായി ലിംഗായത് വോട്ട് ധ്രുവീകരണം ഉണ്ടായതും പ്രകടം.