http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/download_%286%29_17.jpg

മൂന്നാം ദിനം കൈയ്യടക്കിയത് മായിഘട്ടും പാരസൈറ്റും

by

രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം കീഴടക്കി മായഘട്ട്‌ : ക്രൈം നം.103/2005 ഉം  പാരാസൈറ്റും.ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്‌ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥയുമായി എത്തിയ  'മായി ഘട്ട്‌ : ക്രൈം നം.103/2005 നെ നിറഞ്ഞ കൈയ്യടിയോടെ ആസ്വാദകർ ഏറ്റെടുത്തു.തിരുവനന്തപുരത്ത് നടന്ന കൊലപാതകത്തിന്റെ സിനിമാക്കാഴ്ചക്ക്  സാക്ഷിയാകാൻ  പ്രഭാവതിയമ്മ തന്നെ സംവിധായകനൊപ്പം എത്തിയിരുന്നു.

കാനിലെ  പാം ഡി ഓര്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ നിന്നായി 15 ലധികം പുരസ്‌കാരങ്ങള്‍   സ്വന്തമാക്കിയ 'പാരസൈറ്റിന്റെ' ആദ്യ പ്രദര്‍ശനവും നിറഞ്ഞ സദസിലായിരുന്നു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വം ചര്‍ച്ച ചെയ്യുന്ന  ബോങ് ജൂന്‍-ഹോ  സംവിധാനം ചെയ്ത് ഈ ദക്ഷിണകൊറിയന്‍ ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.ലബനീസ് സംവിധായകനായ അഹമ്മദ് ഗൊസൈന്റെ ഓൾ ദിസ് വിക്ടറിയും ഒലേഗും മികച്ച അഭിപ്രായം സ്വന്തമാക്കി. 

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആര്‍ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരം , ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ  ഗീതു മോഹന്‍ദാസ് ചിത്രം  മൂത്തോന്‍ ,മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദർശിപ്പിച്ച ഡോ.ബിജുവിന്റെ വെയില്‍മരങ്ങള്‍  എന്നീ മലയാളചിത്രങ്ങളും  മൂന്നാം ദിനം പ്രേക്ഷക പ്രീതി നേടി.