https://www.doolnews.com/assets/2019/12/dk-shivkumar-399x227.jpg

'ജനം കൂറുമാറ്റക്കാരെ സ്വീകരിച്ചു, ഞങ്ങള്‍ക്കു വിഷമിക്കാനൊന്നുമില്ല'; കര്‍ണാടകത്തിലെ തിരിച്ചടിയില്‍ ഡി.കെ ശിവകുമാര്‍

by

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ ഫലം പുറത്തുവരുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്.

നേരത്തേ സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വ്യത്യസ്തമായ ഫലമുണ്ടാകുമെന്നു ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. ഒരുപാട് വെല്ലുവിളികളുള്ള തെരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എം.എല്‍.എമാരെ സ്പീക്കര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കുകയായിരുന്നു ചെയ്തത്.

പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാന്‍ അവര്‍ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂര്‍വമായ ഒരു വിധിയാണത്. അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, നോമിനേഷന്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്ക്കാറില്ല, കോടതി പറയാറുമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോടു പറഞ്ഞു, ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ മാറ്റിവെയ്ക്കുകയാണ്. കാരണം, ഈ അയോഗ്യരാക്കപ്പെട്ടവര്‍ക്കു മേലുള്ള സുപ്രീം കോടതി വിധി വരണം. തങ്ങള്‍ക്ക് അനുകൂലമായ വിധിയാണു വരാന്‍ പോവുന്നതെന്ന് ബി.ജെ.പി നേതാവ് യെദിയൂരപ്പ പരസ്യമായി പറയുന്ന സാഹചര്യമുണ്ടായി.

ഒടുവില്‍ അങ്ങനെയൊരു വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കു മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.’ അദ്ദേഹം പറഞ്ഞു.