http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/Untitled_806.png

കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കൂ:  നരേന്ദ്ര മോദി

by

ന്യൂഡൽഹി : സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളിൽ രാജ്യത്തുടനീളം പ്രതിേഷധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടവും ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. 

 അതേസമയം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രതികരണത്തിനു മറുപടിയുമായി ഉപരാഷ്ട്രപതി രംഗത്തെത്തി. നീതി വൈകുന്നതിൽ എല്ലാവർ്ക്കും ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. 

 പുണെയിൽ നടക്കുന്ന പൊലീസ് മേധാവികളുടെ സമ്മേളനത്തിലാണ് കാര്യക്ഷമമായ പൊലീസ് സംവിധാനത്തിന്റെ ആവശ്യകത മോദി വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസം പകരുന്നവിധത്തിൽ പൊലീസിന്റെ പ്രതിച്ഛായ ഉയർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. സാധാരണക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടും പൊലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ സഹായകരമാകും. ദൈനംദിന ജോലികളിൽ പൊലീസ് സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താൽപര്യം മുൻനിർത്തി സമൂഹത്തിലെ ദുർബലരുടെയും പാവെപ്പട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

 ഐപിസിക്കും സിആർപിസിക്കും ആവശ്യമായ ഭേദഗതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഏതാനും ദിവസങ്ങൾ മുമ്പ് സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടവും ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 

 അതേസമയം പുതിയ നിയമനിർമാണം നടത്തുന്നതിനുപകരം രാഷ്ട്രീയ ഇച്ഛയും ഭരണ മികവുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യം എന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നീതി വൈകുന്നതിൽ എല്ലാവർക്കും കടുത്ത ആശങ്കയുണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കി.