https://janamtv.com/wp-content/uploads/2019/12/yediyurappa2.jpg

15-ല്‍ 12 സീറ്റ്; കര്‍ണ്ണാടക പിടിച്ചടക്കി ബിജെപി, കോണ്‍ഗ്രസിന് കനത്ത തോല്‍വി,ഒരു സീറ്റ് പോലും നേടാതെ ജെഡിഎസ്

by

കര്‍ണ്ണാടക: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം. 15-ല്‍ 12 സീറ്റും നേടിയാണ് ബിജെപിയുടെ ഉജ്ജ്വല വിജയം. കോണ്‍ഗ്രസ്,ജെഡിഎസ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വീണ്ടും ഭരണം ഉറപ്പിച്ചു.

അതേസമയം, വിമതരെ പാഠം പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത തോല്‍വിയായിരുന്നു. രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സ്വതന്ത്രന്‍ ഒരു സീറ്റും സ്വന്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സ്വന്തമാക്കാന്‍ ജെഡിഎസിന് കഴിഞ്ഞില്ല.

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകള്‍ ഉള്‍പ്പെടെ ബിജെപിക്ക് 118 പേരുടെ അംഗബലമാണ് ഇപ്പോള്‍ ഉള്ളത്. നേരത്തെ, 106 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മിനിമം ആറ് സീറ്റായിരുന്നു വേണ്ടത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച 11 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രി സ്ഥാനം നല്‍കുമെന്ന് യെദ്യൂരപ്പ ഉറപ്പ് നല്‍കി.

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. 17-ല്‍ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോള്‍ 118 പേരുടെ പിന്തുണയുണ്ട്. യെലാപൂര്‍, റാനെബന്നൂര്‍, വിജയനഗര്‍, യശ്വന്തപൂര്‍, മഹാലക്ഷ്മി, ചിക്കബലാപുര, കെആര്‍പുരം,ശിവാജിനഗര്‍,കെആര്‍ പേട്ട്, ഹുന്‍സൂര്‍, അതാനി, ഗോകാക്,ഹിരേകര്‍പുര്‍,ഹോസ്‌കോട്ടെ എന്നിവിടങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.