https://www.doolnews.com/assets/2019/11/rawat1-399x227.jpg

'സഞ്ജയ് റാവത്തുമായി സംസാരിച്ചു'; ഗോവയില്‍ മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാരുണ്ടാക്കുമെന്ന് വിജയ് സര്‍ദേശായി

by

പനാജി: ഗോവയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി.

മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമല്ല ഒരു സര്‍ക്കാര്‍ താഴെവീഴുകയെന്നും അത് പെട്ടെന്ന് സംഭവിക്കുകയാണെന്നുമായിരുന്നു സര്‍ദേശായി പറഞ്ഞത്. മഹാരാഷ്ട്രയില്‍ എന്തുസംഭവിച്ചോ അത് തന്നെ ഗോവയിലും സംഭവിക്കും.

പ്രതിപക്ഷം ബി.ജെ.പിക്കെതിരെ ഒന്നിക്കും. ഞങ്ങള്‍ സഞ്ജയ് റാവത്തിനെ കണ്ടിരുന്നു. ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാഡി ഗോവയിലേക്കും വ്യാപിപ്പിക്കും’- വിജയ് സര്‍ദേശായി പറഞ്ഞു.

മഹാരാഷ്ട്രയ്ക്കു പുറമേ രാജ്യത്തുടനീളം ബി.ജെ.പി ഇതര മുന്നണി രൂപീകരിക്കാനൊരുങ്ങുകയാണ് ശിവസേന. ഗോവയില്‍ ബി.ജെ.പിയോടു തെറ്റിപ്പിരിഞ്ഞ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജി.എഫ്.പി) ചേര്‍ന്നു തങ്ങള്‍ സഖ്യം രൂപീകരിക്കുകയാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ബി.ജെ.പിയുമായുള്ള സഖ്യം തെറ്റായിപ്പോയെന്ന് കഴിഞ്ഞ ദിവസം വിജയ് സര്‍ദേശായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി ശിവസേന രംഗത്തെത്തിയത്.

മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ ഗോവയിലും ഒരു പുതിയ രാഷ്ട്രീയ മുന്നണി രൂപം കൊള്ളുകയാണെന്നായിരുന്നു റാവത്ത് പറഞ്ഞത്.

‘രാജ്യത്തുടനീളം ഇതു സംഭവിക്കും. മഹാരാഷ്ട്രയ്ക്കു ശേഷം ഇപ്പോള്‍ ഗോവ. അതിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക്. രാജ്യത്ത് ബി.ജെ.പി ഇതര രാഷ്ട്രീയ മുന്നണി രൂപീകരിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.’- റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞദിവസം വിജയ് സര്‍ദേശായി ബി.ജെ.പിക്കെതിരെ രംഗത്തെത്തിയതു രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ‘പരീക്കറിന്റെ മരണശേഷവും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതൊരു വികാരഭരിതമായ സമയമാണ്. ഇതിനു ഞാന്‍ മാപ്പ് ചോദിക്കുകയാണ്.’- എന്നായിരുന്നു സര്‍ദേശായി ട്വീറ്റ് ചെയ്തത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി.എഫ്.പിക്ക് ആകെ മൂന്ന് സീറ്റുകളാണു ലഭിച്ചത്. തുടര്‍ന്നു പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി അവര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) മൂന്നു സ്വതന്ത്രരും പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പിന്തുണച്ചിരുന്നു.

ഈവര്‍ഷം മാര്‍ച്ച് 17-നാണ് പരീക്കര്‍ മരിക്കുന്നത്. തുടര്‍ന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുകയും ജി.എഫ്.പി പിന്തുണ തുടരുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ