താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ ഫഡ്‌നാവീസിന് പണി കിട്ടി ; സത്യവാങ്മൂലത്തില്‍ കേസുകള്‍ മറച്ചു വെച്ചതിന് സമന്‍സ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354461/devendra.jpg

മുംബൈ: പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തി അധികാരത്തിലേറിയതിന് പിന്നാലെ തന്നെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന് പണികിട്ടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പേരിലുള്ള രണ്ടു ക്രിമിനല്‍ കേസുകള്‍ മറച്ചു വെച്ച കേസില്‍ ഫഡ്‌നാവീസിന് നാഗ്പൂര്‍ കോടതി സമന്‍സ് അയച്ചു. 1996, 1998 വര്‍ഷങ്ങളില്‍ ഫഡ്‌നാവിസിനെതിരെ വഞ്ചനയ്ക്കും തിരിമറിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് രേഖപ്പെടുത്താത്തതിന്റെ പേരിലാണ് നടപടി. നാഗ്പൂര്‍ എംഎല്‍എയായ ഫഡ്‌നാവീസിന് അവിടുത്തെ തന്നെ കോടതിയുടെ സമന്‍സാണ് വന്നിരിക്കുന്നത്.

നാഗ്പൂര്‍ സദര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് ബെന്‍സോഡേ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയതു. നേരത്തേ അഭിഭാഷകനായ സതീഷ് ഉകെ നല്‍കിയ ഹരജി നാഗ്പൂര്‍ കോടതി തള്ളിയിരുന്നു. പിന്നാലെ ഈ നടപടി ഹൈക്കോടതി ശരി വെയ്ക്കുകയും ചെയ്തതോടെ ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിക്കാന്‍ സുപ്രീംകോടതി നാഗ്പൂര്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ ഒന്നിന് നാഗ്പൂര്‍ കോടതി ഫഡ്‌നാവീസിന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. സമന്‍സ് ഇപ്പോഴാണ് അയയ്ക്കുന്നതെന്ന് മാത്രം.

ഒക്‌ടോബര്‍ 1 നായിരുന്നു സുപ്രീംകോടതി ഹര്‍ജി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടത്. ജനാധിപത്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇതെന്ന് നവംബര്‍ 4 ന് മജിസ്‌ട്രേറ്റ് എസ് ഡി മേത്ത വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് നവംബര്‍ 1 ന് നടപടികള്‍ തുടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ശനിയാഴ്ച അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെങ്കിലും 80 മണിക്കൂര്‍ മാത്രമായിരുന്നു ആ സര്‍ക്കാരിന് ആയുസുണ്ടായിരുന്നത്. എന്‍സിപി പിന്തുണ പോയതോടെ അദ്ദേഹത്തിനും ഉപ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാറിനും ഇറങ്ങേണ്ടി വന്നു.