https://images.assettype.com/mediaone%2F2019-11%2F1032aa7e-2d86-4c12-aa0f-0bada22a2cd3%2Fsfkgngowsp_1515072715.jpg?w=640&auto=format%2Ccompress&fit=max

‘ഷെയിനിനെതിരെ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ, വിലക്കിന് യാതൊരു ധാർമികതയുമില്ല’; ആഞ്ഞടിച്ച് സംവിധായകന്‍ ബി.അജിത് കുമാര്‍

by

നടന്‍ ഷെയിന്‍ നിഗത്തിനെതിരായ നിര്‍മാതാക്കളുടെ വിലക്കില്‍ കടുത്ത വിമര്‍ശനവുമായി എഡിറ്ററും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബി.അജിത് കുമാർ. ഷെയിന്‍ നിഗം കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അല്ലാതെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുകയല്ല വേണ്ടതെന്ന് ബി.അജിത് കുമാർ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുറേപേർ ചേർന്ന് ഒരാളെ വിലക്കുകയെന്നാൽ അത് ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമാണ്. ആൾക്കൂട്ടവിചാരണയാണ് ഷെയിനിനെതിരെ നടക്കുന്നതെന്നും അജിത് കുമാർ പറഞ്ഞു. ഷെയിന്‍ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഈട എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ബി.അജിത് കുമാർ.

‘ഷെയിനിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് ഞാൻ കരുതുന്നില്ല. മറ്റുള്ളവരോട് എങ്ങനെയാണെന്ന് എനിക്ക് അറിഞ്ഞുകൂട. അന്നയും റസൂലും, കമ്മട്ടിപ്പാടം, കിസ്മത്ത്, ഈട എന്നീ ചിത്രങ്ങളിലാണ് ഷെയിനിനോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ഈ സിനിമകളിലൊന്നും അയാൾ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. സമയത്തിന് വരാതിരിക്കുകയോ എന്തെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തിട്ടില്ല’; അജിത് കുമാർ പറഞ്ഞു.

ഭാവിയിൽ ഷെയിനിനെ നായകനാക്കി ഒരു സിനിമ ചെയ്യേണ്ടി വന്നാൽ താൻ ചെയ്യുമെന്നും, എന്നാൽ ഇത്തരം വിലക്കുകളിലൂടെയും നിസ്സഹകരണങ്ങളിലൂടെയും നല്ല കലാകാരന്മാരെ ഇല്ലാതാക്കുന്നത് മലയാള സിനിമയ്ക്കാണ് ദോഷമെന്നും അജിത് കുമാർ പറഞ്ഞു. വിലക്കിക്കഴിഞ്ഞാൽ ഷെയിന്‍ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ പോയി ഒരു വെള്ളക്കടലാസിൽ പരാതി എഴുതിക്കൊടുക്കണമെന്നും അഭിനയം കല മാത്രമല്ല, ഒരു തൊഴിലുകൂടി ആണെന്നും അജിത് കുമാര്‍ പറ‍ഞ്ഞു.

‘ഇപ്പോൾ ഉയരുന്ന പരാതികളുടെ പുറകിൽ മറ്റെന്തെങ്കിലും താൽപ്പര്യമായിരിക്കും. എനിക്ക് ഷെയിനിനെക്കുറിച്ച് യാതൊരു പരാതിയും ഇല്ല. പിന്നെ അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഞാൻ അയാളെ അങ്ങനെ കണ്ടിട്ടില്ല. കണ്ടിട്ടില്ലെന്ന് മാത്രമല്ല അവൻ അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല. ആ രീതിയിലുള്ള പെരുമാറ്റം ഷെയ്നിന്റെ ഭാഗത്തുനിന്ന് ഇതുവരെ കണ്ടിട്ടില്ല. പിന്നെ അതിനെക്കാൾ പ്രശ്നം, ഒരു വാർത്താസമ്മേളനം വിളിച്ചിട്ട് ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ സംസാരിക്കുമ്പോൾ അവരുടെ കൈയ്യിൽ എന്ത് തെളിവാണുള്ളത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്? ഇതൊക്കെ ആർക്കും ആരെക്കുറിച്ചും പറയാം. വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട് എന്നാകരുത്’; അജിത് കുമാർ പറഞ്ഞു.

‘ഞാനങ്ങനെ സ്ഥിരമായി സിനിമയെടുക്കുന്ന ആളല്ല. പിന്നെ വിലക്കെന്നത് കുറേ പേർ ചേർന്ന് ഒരാളെ മാറ്റിനിർത്തുന്നതാണ്. വ്യത്യസ്ത നിലപാടുകളുടെ അടിസ്ഥാനത്തിൽനിന്നാണ് പലപ്പോഴും ഇതുണ്ടാകുന്നത്. ഇതിനു മുമ്പും പല അഭിനേതാക്കളെയും സംവിധായകരെയും വിലക്കിയിട്ടുണ്ട്. പക്ഷെ ഇത് വളരെ പ്രാകൃതമായ രീതിയാണ്. പഴയ ഫ്യൂഡൽ വ്യവസ്ഥിതിയെന്നോ പഞ്ചായത്ത് ചേർന്ന് ആളുകളെ വിധിക്കുന്ന പരിപാടി എന്നോ ഒക്കെ പറയാം. പിന്നെ ആൾക്കൂട്ട വിചാരണകൾക്കായി ആളുകളെ മാധ്യമങ്ങളിലൂടെ ഇട്ടുകൊടുക്കുക. പണവും അധികാരവുമൊക്കെയുള്ള ആളുകൾ തുടർന്നുവരുന്ന ഒരുരീതിയാണിത്. അതിന് യാതൊരു ധാർമികതയുമില്ല’; അജിത് കുമാർ പറഞ്ഞു.

കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ് മലയാളം