നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല; മരണ വാറണ്ട് കോടതി സ്‌റ്റേചെയ്തു

വിധി നടപ്പിലാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടതിയുടെ നിര്‍ണായകമായ കോടതി ഉത്തരവ്

അക്ഷയ് ഠാക്കൂര്‍ സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ്. Photo:PTI

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കില്ല. പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. വിധി നടപ്പിലാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടതിയുടെ നിര്‍ണായകമായ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് ധര്‍മേന്ദര്‍ ആണ് തുറന്ന കോടതിയില്‍ വിധി വായിച്ചത്. 

ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. 

പ്രതികളുടെ ഹര്‍ജിയില്‍ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ല, തിരുത്തല്‍ ഹര്‍ജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയില്‍ച്ചട്ടം ലംഘിച്ചു തുടങ്ങി വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പുള്ള നിയമപരമായ അവകാശങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക ഉത്തരവ് പറയുമെന്നായിരുന്നു കോടതി അറിയച്ചതെങ്കിലും അഞ്ച് മുക്കാലോടെയാണ് വിധി വന്നത്. 

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നാല് പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ ഡമ്മികളെ തൂക്കിലേറ്റിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി  സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

 Nirbhaya Case; Patiala House Court Judgement on plea of Convicts