പ്രശാന്ത് കിഷോറിന് പിന്നാലെ പാര്‍ട്ടികള്‍, അതില്‍ കോണ്‍ഗ്രസും; നിലപാട് വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞന്‍

by

പറ്റ്‌ന: ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ തങ്ങളോടടുപ്പിക്കാന്‍ ആഞ്ഞുശ്രമിച്ച് പാര്‍ട്ടികള്‍. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ബീഹാറില്‍ തന്നെയായിരിക്കും എന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ശ്രമങ്ങള്‍ സജീവമാക്കിയത്.

ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവാണ് പ്രശാന്ത് കിഷോറിനെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. തേജ്പ്രതാപ് യാദവിന്റെ ക്ഷണത്തോട് സംസ്ഥാന അദ്ധ്യക്ഷന്‍ ജഗദാനന്ദ് സിങ് അത്ര നല്ല രീതിയിലല്ല പ്രതികരിച്ചതെങ്കിലും മറ്റ് നേതാക്കള്‍ക്ക് ആ നിലപാടല്ല ഉള്ളത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി താനുണ്ടാവുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചതോടെ ബീഹാര്‍ കോണ്‍ഗ്രസും ഊര്‍ജ്ജിത ശ്രമത്തിലാണ്. പ്രശാന്ത് കിഷോറുമായി എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍മോഹന്‍ ജാ പറഞ്ഞു.